ലോകേഷ് കനഗരാജ് ഒരു ഓവർ റേറ്റഡ് സംവിധായകനോ ?

ലോകേഷ് കനഗരാജ് ഒരു ഓവർ റേറ്റഡ് സംവിധായകനോ ?

Share
Aiswarya

By Aiswarya

12:00 AM
August 20, 2025
Like0
Comment0

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ കൂലി എന്ന ചിത്രം റിലീസാവുന്നത്. ലോകേഷ് സിനിമകളോട് പണ്ട് തൊട്ടേ ആരാധന ഉണ്ടായിരുന്നതിനാൽ സിനിമ കാണുമെന്ന് നേരത്തെ ഉറപ്പിച്ചിരുന്നു. നല്ല തിരക്കുണ്ടായെങ്കിലും ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ ടിക്കറ്റ് കിട്ടി. ചെറുതല്ലാത്ത ഹൈപ്പ് തന്നെ ചിത്രത്തിനുണ്ടായിരുന്നല്ലോ. പ്രേക്ഷർക്കായി എപ്പോഴും മികച്ച സിനിമകൾ ഒരുക്കുന്ന ലോകേഷ് കനഗരാജ് എന്ന സംവിധായകൻ, കഴിഞ്ഞ 5 ദശകങ്ങളായി തമിഴ് സിനിമ അടക്കി വാഴുന്ന സ്റ്റൈൽ മന്നൻ രജനികാന്ത്, ഒന്നിന് പിറകെ ഒന്നായി സൂപ്പർ ഹിറ്റ് ഗാനങ്ങളും ബാക് ഗ്രൗണ്ട് സ്കോറുകളും സമ്മാനിക്കുന്ന സംഗീത സംവിധായകൻ അനിരുദ്ധ് തുടങ്ങി കൂലി എന്ന ചിത്രത്തെ ചുറ്റിപ്പറ്റിയുള്ളതെല്ലാം ഹൈപ്പ് കൂട്ടാൻ പറ്റിയ ചേരുവകൾ തന്നെയായിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്ന താരങ്ങൾ തൊട്ട് പിന്നണിയിലുള്ളവരെല്ലാം തന്നെ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനു കാരണക്കാരാണ്. എന്നാൽ ഈ കൂട്ടത്തിൽ ഏറ്റവും പ്രധാനം ലോകേഷ് കനഗരാജ് എന്ന സംവിധായകനും രജനികാന്ത് എന്ന താരവും തന്നെയാണ്.

തമിഴ് സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് ലോകേഷ് എന്നതിൽ തർക്കമില്ല. അങ്ങനെ അല്ലായിരുന്നെങ്കിൽ മാനഗരവും കൈതിയും വിക്രവും ലിയോയുമെല്ലാം ഉണ്ടാവില്ലായിരുന്നല്ലോ. വളരെ സങ്കീർണ്ണമായ കഥാഗതിയിലൂടെ സഞ്ചരിച്ച്  അണുവിട തെറ്റുപറ്റാതെയാണ് ലോകേഷ് തന്റെ ആദ്യ ചിത്രവുമായി പ്രേക്ഷകരിലേക്കെത്തിയത്. പേര് പോലുമില്ലാത്ത നായകന്മാരായിരുന്നു ചിത്രത്തിലെന്ന കാര്യം സിനിമ അവസാനിക്കുമ്പോഴാവും നമ്മൾ അറിഞ്ഞിട്ടുണ്ടാവുക. ഒരുപാട് കാര്യങ്ങൾ ഒരു നഗരത്തിൽ സംഭവിക്കുമ്പോൾ അത് ഒരു സിനിമയായി പരിണമിക്കുമ്പോൾ പിഴവുകൾ ഉണ്ടാവാം. എന്നാൽ അത്തരത്തിൽ എടുത്തുപറയാവുന്ന പിഴവുകളൊന്നും മാനഗരത്തിൽ കാണാൻ കഴിഞ്ഞിട്ടില്ല എന്നത് ലോകേഷ് എന്ന സംവിധായകന്റെ കഴിവിനെ ചൂണ്ടിക്കാണിക്കുന്ന ഒന്ന് തന്നെയാണ്.

മാനഗരത്തിനു ശേഷം കാർത്തി നായകനായി 'കൈതി' വന്നപ്പോഴാണ് ലോകേഷിനെ തമിഴ്നാടിനു പുറത്തുള്ളവർ അറിയാൻ തുടങ്ങിയത്.  ഒരു രാത്രിയിലെ കഥ, അതും ഒരു നിമിഷം പോലും ലാഗ് അടിപ്പിക്കാതെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന രീതിയിൽ തന്നെ ലോകേഷ് ദൃശ്യവത്കരിച്ചു. ഇരുട്ടിന്റെ അകമ്പടിയോടുകൂടി 'ദില്ലി'യുടെ കഥ പറയുമ്പോൾ ആക്ഷനും മാസ്സും ഒത്തുചേർന്ന അനുഭവം തന്നെയായി മാറി കൈതി.

കൈതിക്ക് ശേഷം ലോകേഷ് ഒത്തുചേർന്നത് ദളപതി വിജയ്ക്കൊപ്പമാണ്. 50% ലോകേഷ് ചിത്രമായും 50% വിജയ് ചിത്രമായുമാണ് 'മാസ്റ്റർ' പുറത്തിറങ്ങിയത്. ചിത്രത്തിലെ ജെ ഡി എന്ന വിജയ് അഭിനയിച്ച കഥാപാത്രം ഇപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. വിജയ് എന്ന താരത്തിനപ്പുറം വിജയ് എന്ന നടനെയും മാസ്റ്ററിൽ കാണാൻ സാധിച്ചിരുന്നു. വിജയ് അത്രയും കാലം ചെയ്തിരുന്ന കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തനായിരുന്നു ജെ ഡി എന്ന കഥാപാത്രം. വിജയ് എന്ന താരത്തിനപ്പുറം അദ്ദേഹത്തിലെ നടനെ പുറത്തേക്കെടുക്കാൻ അധികം സംവിധായകരും തുനിയാറില്ല പകരം ആക്ഷനും മാസും ഒത്തിണക്കി ഒരു വിജയ് ചിത്രം സമ്മാനിക്കാനാണ് മിക്ക സംവിധായകരും ശ്രമിക്കാറുള്ളത്. 

മാസ്റ്ററിനു ശേഷം വന്നത് വിക്രമാണ്. ഉലകനായകൻ കമൽ ഹാസന്റെ ഫാൻബോയ് തന്നെയാണ് ലോകേഷ് എന്ന് ഊട്ടിയുറപ്പിക്കുന്ന ചിത്രമായി വിക്രം മാറി. നിരവധി കഥാപാത്രങ്ങൾ, വളരെ ഉദ്വേഗജനകമായ കഥ. പ്രേക്ഷകരെ പൂർണമായും തൃപ്തിപ്പെടുത്താൻ സാധിച്ച ചിത്രങ്ങളിലൊന്നുകൂടെയാണ് വിക്രം. വിക്രത്തിൽ ആവട്ടെ കൈതിയിലെ കഥാപാത്രങ്ങളും ചില കഥാസന്ദർഭങ്ങളും വീണ്ടുമെത്തി. അങ്ങനെ ലോകേഷ് കനഗരാജ് യൂണിവേഴ്‌സ് എന്ന എൽ സി യു ആളുകൾ ഏറെ സന്തോഷത്തോടു കൂടെ സ്വീകരിച്ചു. ഒരുപക്ഷെ ഹോളിവുഡിൽ മാത്രമാവും അത്തരത്തിലൊരു സിനിമാറ്റിക് യൂണിവേഴ്‌സ് നമ്മൾ കണ്ടിട്ടുണ്ടാവുക. നമ്മുടെ നാട്ടിലേക്കും അങ്ങനെയൊരു യുണിവേഴ്‌സ് എത്തിയതിൽ ഏറെ ആഹ്ലാദിക്കുന്നവരാണ് ഒട്ടുമിക്ക സിനിമാപ്രേമികളും. 

ലോകേഷിന്റെ കരിയറിൽ അഞ്ചാമതും എൽ സി യുവിൽ മൂന്നാമതുമായെത്തിയ ചിത്രമായിരുന്നു ലിയോ. ദളപതിക്കൊപ്പം ലോകേഷിന്റെ രണ്ടാമത്തെ ചിത്രം. വിജയുടെ വ്യത്യസ്തമായ കഥാപാത്രം തന്നെയായിരുന്നു ലിയോയിലും. പാർഥിപൻ എന്ന കഥാപാത്രത്തെ അതിമനോഹരമായാണ് വിജയ് സ്‌ക്രീനിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ രണ്ടാം പകുതിയിലെ ഫ്ലാഷ് ബാക് ഭാഗം മാത്രമായിരുന്നു ആകെ ഒരു കല്ലുകടിയായി തോന്നിയത്. വിജയ് യിലെ കൊമേർഷ്യൽ സ്റ്റാറിനെ പ്രേക്ഷകരിലേക്കെത്തിക്കാൻ വേണ്ടിയാണ് ചിത്രത്തിൽ അങ്ങനെയൊരു ഭാഗം ഉൾപ്പെടുത്തിയതെന്ന് ലോകേഷ് പിന്നീട് വെളുപ്പെടുത്തിയിരുന്നു. എന്നാലും ലിയോ എന്ന ചിത്രം ഇന്നും പ്രേക്ഷകർ ഏറെ ആസ്വദിക്കുന്ന, ആഘോഷിക്കുന്ന ചിത്രങ്ങളിലൊന്ന് തന്നെയാണ്. 

സൂപ്പർ സ്റ്റാറിനൊപ്പം ലോകേഷ് ഒന്നിച്ചപ്പോൾ ഏവരും കാത്തിരുന്നത് കൂലി എൽ സി യു ചിത്രമാണോ അല്ലയോ എന്നതായിരുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമല്ല കൂലി എന്ന സംവിധായകൻ പലയാവർത്തി പറഞ്ഞിട്ടും വിശ്വസിക്കാൻ തയ്യാറാവാത്ത പല പ്രേക്ഷകരുമുണ്ട്. ലോകി എന്തോ ഒളിപ്പിക്കുകയാണെന്നും കാര്യമായി എന്തോ വരാനിരിക്കുന്നു എന്നുമൊക്കെ ടീസറും ട്രെയ്ലറും കണ്ട് ഡീകോഡ് ചെയ്തവർ വേറെ. ഒരുപക്ഷെ പ്രേക്ഷകരുടെ ആ പ്രതീക്ഷകളെല്ലാം തച്ചുടച്ചു വന്ന ചിത്രമായതുകൊണ്ടാവാം കൂലിക്ക് റിലീസിന് ശേഷം ഇത്രയധികം ഡീഗ്രേഡിങ് നേരിടേണ്ടി വരുന്നത്. 

ഒരു മോശം ചിത്രമായി ഒരിക്കലും കൂലിയെ കാണാൻ കഴിയില്ല. ചില പോരായ്മകൾ ഉണ്ടെങ്കിലും രജനികാന്ത് എന്ന താരത്തെ വെച്ച് അത്ര കുഴപ്പമില്ലാതെ വന്ന ചിത്രം തന്നെയാണ് കൂലി. ഒരു തവണ കാണാനുള്ളത് എന്തായാലും സിനിമയിലുണ്ടെന്നാണ് ആദ്യ ദിവസം തന്നെ സിനിമ കണ്ട രീതിയിൽ എനിക്ക് തോന്നിയത്. 

ചിത്രം പുറത്തുവന്നതിന് ശേഷം ലോകേഷിനെ ചീത്ത വിളിക്കുന്നവരും സിനിമയെ കുറ്റം പറയുന്നവരുമെല്ലാം ഓർത്തിരിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ലോകേഷ് കനഗരാജ് എന്ന സംവിധായകന്റേതു തന്നെയാണ് നിങ്ങൾ ആർപ്പുവിളിച്ച, ആഘോഷിച്ച കൈതിയും വിക്രവുമെല്ലാം. പ്രതീക്ഷകൾ അവസാനിപ്പിക്കാറായിട്ടില്ല. അണിയറയിൽ ഒരുങ്ങുകയാണ് മറ്റു ചിത്രങ്ങൾ. കാത്തിരിക്കാം കൂടുതൽ ലോകേഷ് സംഭവങ്ങൾക്കായി.

Comments

Loading comments...

Fanbella Logo
Open app